സൗവർണ്ണ സങ്കല്പ ലോകത്തു നിന്നൊരു
കനവിന്റെ ചന്ദനത്തേരിലേറി
ഒരു കുഞ്ഞുപൂവിന്റെ ചാരുതചൂടിയെൻ
മനസ്സിൽ നീ കവിതയായ് പൂത്തിറങ്ങൂ..
പൊന്നിൻ ചിലങ്കയണിഞ്ഞടിവച്ചെന്റെ
ഹൃദയ സോപാനത്തിലണയുമോ നീ..?
പദമലരിണകളാൽ ചുംബിച്ചു,തരളമെൻ
മനസ്സിന്നു നിൻ നൃത്തവേദിയാക്കൂ..
നിൻ മഞ്ജുവാണിയുഷസ്സിന്റെ മാനസ-
ശംഖിൽ നിന്നുയരുന്ന ഗായത്രിയോ..?
ഹൃദയപഥങ്ങളിൽ ദ്യുതിയാർന്നി-
ട്ടപരന്നും ജ്ഞേയമായ്ത്തീരുന്ന വൈഖരിയോ..?.!!
നിൻ മുഗ്ധഹാസപ്രകാശം കൊതിച്ചു
ഞാനുലയുന്നു താന്തമാം തിരിനാളമായ്
അനവദ്യമപ്രമേയം നിന്റെ പ്രേമത്തി-
ന്നൊരു തുള്ളിക്കായ്ക്കേഴും വേഴാമ്പലായ്
മന്ത്രാക്ഷരങ്ങളലിഞ്ഞ യാഗാഗ്നിയിൽ
സുകൃതം കൊതിയ്ക്കും ഹവിസ്സെന്ന പോൽ
മൂഢനാമെന്നാത്മ ഭാവനാശകലങ്ങ-
ളെരിയട്ടെ നിൻ പ്രണയനാളങ്ങളിൽ
മന്വന്തരങ്ങളിൽ നിർവൃതി പൂത്തൊരാ-
ക്കതിർമുഖമെൻ നേർക്കു നീട്ടിയെങ്കിൽ
നിൻ മന്ദഹാസമരന്ദപ്രവാഹിനി
ഒഴുകിവന്നണയുന്നൊരാഴിയീ ഞാൻ..!!