ചില നേരത്തൊഴുകി വരും; ബേബി പൗഡറിന്റെ മണം
പതുങ്ങി വരും; ചിരിയടക്കാനറിയാത്ത കുഞ്ഞു കുപ്പിവളക്കൂട്ടം
എന്നാലും ഞാൻ അറിയാത്ത മട്ടിലിരിക്കും.
പെട്ടന്ന്, പിന്നിലൂടെയെന്നെപ്പുണർ-
ന്നൊരു കുഞ്ഞുമൗനത്തിൻ ചെപ്പുടഞ്ഞ്,
"ഉമ്മച്ചി പേടിച്ച് പോയേ" - ന്ന്, മൊഴിയഴകായ്ച്ചിതറും.
"ശരിക്കു"- മെന്നയെന്റെ 'കള്ള' വെയിലിനു മീതെ,
ഒരു വിത്തിനുള്ളം കാക്കും തണലിന്റെ സത്യം,
സ്നേഹക്കുടയായ് നിവർന്ന് കുളിരു പൊഴിക്കും !!
ആ തണുപ്പിൽക്കുതിർന്നൊരു പഞ്ഞിക്കെട്ടുപോലെ
ഞാൻ നിന്റെ കുഞ്ഞു കൈകൾക്കുള്ളിലേക്കൊതുങ്ങും
*********************************************************************
ദേ, ഇന്നെനിക്കു ശരിക്കുമാവുന്നു; നിന്നടുത്തേക്കൊഴുകി വരാൻ.
പക്ഷേ, ഒരു മണവുമില്ലാതെ...ഒരൊച്ചയുമില്ലാതെ..
അതല്ലേ, വലിയ വട്ടവിളക്കുകളുടെ വെട്ടത്തെപ്പറ്റിച്ച്,
നെഞ്ചിലെ മുറിവായ ചേർത്തു തുന്നിക്കൂടും
നേർത്ത നൂലിഴകൾ പോലുമറിയാതെ വഴുതി,
ഗസൽ പതിഞ്ഞൊഴുകുന്ന തണുത്ത ഇടനാഴിയിലൂടെ,
അതിലേറെ പതിഞ്ഞ്, അതിലേറെ തണുത്തൊഴുകീട്ട് ,
നനുത്തൊരു വാത്സല്യക്കാറ്റ് നിൻ ചാരത്തണയുന്നത് !
മുഴുവനാകാഞ്ഞൊരു താരാട്ടിൻ ബാക്കി മൂളുന്നൊ-
രരൂപ സ്നേഹ,മരുമയായ് നിൻ കുഞ്ഞു കവിളിണ തഴുകുന്നത് !
നിലത്ത് ചിതറിയ ചായപ്പെൻസിലുകളിലും
കളിപ്പാട്ടങ്ങളിലും മുത്തമിട്ടൊഴുകു-
മാർദ്രമാം കാറ്റനക്കത്തിന്, ഇപ്പോളൊരു മണമുണ്ട്;
ബേബി പൗഡറിന്റെ നേർത്ത മണം !!
ജാലകവിരിയൊന്നുലച്ച് മെല്ലെയകലുമ്പോൾ
ആരുമറിയാതെയത് മാറോട് ചേർത്ത് പിടിച്ചിട്ടുണ്ട്;
ഒരായിരമുമ്മകളുടെ സ്നേഹപ്പുതപ്പിനുള്ളിൽ,
കാതോർത്താൽ മാത്രമറിവാകുമൊരു കുഞ്ഞുകുപ്പിവളക്കളിമ്പം !!
ഇല്ലായിരുന്നെങ്കിൽ, ശരികളുടെ കൊടുവെയിലത്ത്,
മൗനങ്ങളുടെ തോരാത്ത രാമഴയത്ത്,
എന്നുമൊറ്റയ്ക്കായിപ്പോവുമായിരുന്നില്ലേ,
"ഉമ്മച്ചീ.. നിക്ക് പേടിയാവുന്നൂ"- ന്നൊരു കുഞ്ഞു തേങ്ങൽ !!
പതുങ്ങി വരും; ചിരിയടക്കാനറിയാത്ത കുഞ്ഞു കുപ്പിവളക്കൂട്ടം
എന്നാലും ഞാൻ അറിയാത്ത മട്ടിലിരിക്കും.
പെട്ടന്ന്, പിന്നിലൂടെയെന്നെപ്പുണർ-
ന്നൊരു കുഞ്ഞുമൗനത്തിൻ ചെപ്പുടഞ്ഞ്,
"ഉമ്മച്ചി പേടിച്ച് പോയേ" - ന്ന്, മൊഴിയഴകായ്ച്ചിതറും.
"ശരിക്കു"- മെന്നയെന്റെ 'കള്ള' വെയിലിനു മീതെ,
ഒരു വിത്തിനുള്ളം കാക്കും തണലിന്റെ സത്യം,
സ്നേഹക്കുടയായ് നിവർന്ന് കുളിരു പൊഴിക്കും !!
ആ തണുപ്പിൽക്കുതിർന്നൊരു പഞ്ഞിക്കെട്ടുപോലെ
ഞാൻ നിന്റെ കുഞ്ഞു കൈകൾക്കുള്ളിലേക്കൊതുങ്ങും
*********************************************************************
ദേ, ഇന്നെനിക്കു ശരിക്കുമാവുന്നു; നിന്നടുത്തേക്കൊഴുകി വരാൻ.
പക്ഷേ, ഒരു മണവുമില്ലാതെ...ഒരൊച്ചയുമില്ലാതെ..
അതല്ലേ, വലിയ വട്ടവിളക്കുകളുടെ വെട്ടത്തെപ്പറ്റിച്ച്,
നെഞ്ചിലെ മുറിവായ ചേർത്തു തുന്നിക്കൂടും
നേർത്ത നൂലിഴകൾ പോലുമറിയാതെ വഴുതി,
ഗസൽ പതിഞ്ഞൊഴുകുന്ന തണുത്ത ഇടനാഴിയിലൂടെ,
അതിലേറെ പതിഞ്ഞ്, അതിലേറെ തണുത്തൊഴുകീട്ട് ,
നനുത്തൊരു വാത്സല്യക്കാറ്റ് നിൻ ചാരത്തണയുന്നത് !
മുഴുവനാകാഞ്ഞൊരു താരാട്ടിൻ ബാക്കി മൂളുന്നൊ-
രരൂപ സ്നേഹ,മരുമയായ് നിൻ കുഞ്ഞു കവിളിണ തഴുകുന്നത് !
നിലത്ത് ചിതറിയ ചായപ്പെൻസിലുകളിലും
കളിപ്പാട്ടങ്ങളിലും മുത്തമിട്ടൊഴുകു-
മാർദ്രമാം കാറ്റനക്കത്തിന്, ഇപ്പോളൊരു മണമുണ്ട്;
ബേബി പൗഡറിന്റെ നേർത്ത മണം !!
ജാലകവിരിയൊന്നുലച്ച് മെല്ലെയകലുമ്പോൾ
ആരുമറിയാതെയത് മാറോട് ചേർത്ത് പിടിച്ചിട്ടുണ്ട്;
ഒരായിരമുമ്മകളുടെ സ്നേഹപ്പുതപ്പിനുള്ളിൽ,
കാതോർത്താൽ മാത്രമറിവാകുമൊരു കുഞ്ഞുകുപ്പിവളക്കളിമ്പം !!
ഇല്ലായിരുന്നെങ്കിൽ, ശരികളുടെ കൊടുവെയിലത്ത്,
മൗനങ്ങളുടെ തോരാത്ത രാമഴയത്ത്,
എന്നുമൊറ്റയ്ക്കായിപ്പോവുമായിരുന്നില്ലേ,
"ഉമ്മച്ചീ.. നിക്ക് പേടിയാവുന്നൂ"- ന്നൊരു കുഞ്ഞു തേങ്ങൽ !!