Wednesday, November 26, 2014

തണലിടങ്ങൾ

നിലയ്ക്കുന്നില്ല;
ഊർദ്ധ്വസാനുക്കളിൽ നിന്നൊഴുകും
സ്നേഹനീർത്തുള്ളികളുടെ തീർത്ഥയാത്ര.
അനാദ്യന്തയുഗമാല കോർത്തിണക്കും
പുരുഷാന്തരങ്ങളാം പ്രണയമാത്ര..!

തീർന്നുപോകുന്നില്ല;
ശോകയൂഥങ്ങളെരിയുന്ന നെഞ്ചിൻ
ചന്ദനച്ചിതകളരുളും സുഗന്ധം.
ചാരം പറന്നു പടർന്ന മണ്ണിൽ,
പരാഗങ്ങൾ തൂവി വിടരും വസന്തം...!

പൊഴിഞ്ഞൊഴിയുന്നില്ല;
നീളേ, വിളഞ്ഞ്‌ പഴുത്ത വെയിലിൽ
ചൊടിയോടെ നിന്നു ചിരിച്ച പൂക്കൾ
പകരം പകർന്ന നറുതേൻ തുള്ളികൾ
നുകരുന്ന ചുണ്ടിലെ പുഞ്ചിരികൾ...!

മങ്ങുന്നില്ല;
മനസ്സിൽ വിടരുന്ന  മാധവങ്ങൾ-
തീർത്ത, കണിപോലൊരുങ്ങി നില്‌ക്കുന്ന സ്വപ്നം.
ഒരുമിച്ചു കാണുവാൻ, ചൂടിനിൽക്കാൻ
നിലാക്കോടി നീർത്തുന്ന ചന്ദ്രബിംബം...!

മായുന്നുമില്ല;
കാലം നിവർത്തും തിരശ്ശീലയിൽ
സമയമനുപമം തീർക്കുന്ന ചിത്രണങ്ങൾ.
വേനൽ തിമിർക്കും വഴിത്താരയിൽ
സദയ,മനുപദം നിയതി തൻ തണലിടങ്ങൾ.. !!!