Friday, February 21, 2014

ജന്മദൂരം

കണ്ടെത്താനൊരു കാലം;
നഷ്ടപ്പെടാനൊരു കാലം.
സ്നേഹിക്കാനൊരു കാലം;
വെറുക്കാൻ മറ്റൊന്നും.
പക്ഷേ,സ്നേഹം മാത്രം വിത-
ച്ചതിൻ കതിർ കൊയ്ത്‌,
നീ കാലത്തിനർത്ഥം കണ്ടെത്തിയപ്പോൾ,
ചുറ്റും, സ്വയം നഷ്ടപ്പെട്ടുണങ്ങി വീണത്‌
വെറുപ്പിന്റെ പടുമുളകളായിരുന്നു !

കിനാക്കളുണക്കിയു,മുള്ളത്തെ വാട്ടിയും
വിധിയതിൻ കാനൽപ്പെരുവഴിയൊരുക്കവേ,
വരണ്ട മനസ്സറകളിൽ, പ്രതീക്ഷയുടെ
വീഞ്ഞ്‌ നിറച്ചത്‌ സ്നേഹത്തിന്റെ മായാജാലം തന്നെ !

നോക്കിലും,വാക്കിലും,ചെയ്തതിലൊക്കെയും
സ്നേഹത്തിൻ നറുമണം തൂവി,
ഒടുവിൽ,
സുഗന്ധപ്പുകവള്ളിക്കൂട്ടിനുള്ളിൽ,
മഞ്ഞിന്റെ നിറമുള്ള ഉടുപ്പണിഞ്ഞ്‌,
അപ്പോൾക്കൊഴിഞ്ഞൊരു ശേഫാലീ
പുഷ്പദളം പോലെ,
നീ അവസാന ഉറക്കത്തിലാഴ്‌ന്നപ്പോഴും
നിൻ പുഞ്ചിരിപ്പൂമുഖമെന്നോട്‌ പറഞ്ഞത്‌
"കരയരുതെ"ന്നാണ്‌ !
 

ഇന്നും, 
ഓർമ്മകളുടെ വാനവീഥികളിൽ
നിന്റെ നനുത്ത ചിറകടിയൊച്ചയുണരുമ്പോൾ,
ഞാൻ കേൾക്കുന്നത്‌,
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ,
ജീവന സന്ദേശഗീതികൾ തന്നെ !

സ്വപ്നഭൂമിക തേടിയുള്ള ദീർഘയാനത്തിൽ,
എന്റെ ഗ്രീഷ്മപഥങ്ങളിലേക്കുതിർന്നു വിഴുന്നത്‌,
അളവറ്റ പ്രത്യാശയുടെ മന്ന തന്നെ !
മൗനത്തിൻ അപാരതയിൽപ്പൊതിഞ്ഞ്‌,
നീ നീട്ടിയ ഉടമ്പടിയിൽ കൈയ്യൊപ്പ്‌ ചാർത്താൻ,
ഈ ജന്മദൂരം എനിക്കിനിയും ബാക്കി.. !!