Wednesday, April 17, 2013

ഓർക്കുക ചിത്തമേ...


നിശ്ചയം നശ്വരമായതാം വാഴ്വിതിൽ
വിശ്വം ജയിക്കുവാനുഴറുന്ന മാനുഷാ,
എത്തി നീ,നേരു പടച്ചൊരാ കത്തിലെ
വൃത്താന്തമായ്,പിന്നെ ജീവനായ് മണ്ണിതിൽ

മോഹനം സൃഷ്ടി,യതിനാധാരമോ മോഹം
മോഹസാക്ഷാത്ക്കാര ദൃഷ്ടാന്തമീ ദേഹവും!
ദൃശ്യമാം ദേഹമിത് നശ്വര, മനശ്വര-
മദൃശ്യമാം ദേഹി, ബൃഹത്താം ജഗത്തിതിൽ

അനന്ത, മമേയമാ സ്നേഹനഭസ്സായ
ദൈവമനസ്സിലേക്കുയരുന്ന യാത്രയിൽ
അരനാഴിക, ദേഹിയിളവേൽക്കും, കേവലം
മൃണ്മയകുടീരമീ ദേഹമെന്നോർക്ക നീ..!!

ദേഹാഭിമാനം പെരുത്തു നീ ഭൂമിയിൽ
ഹന്ത! മദിച്ചു നടക്കുന്നഹന്തയിൽ
ശിക്ഷയിൽ നിന്നു നീ രക്ഷനേടുന്നതി-
നർഥമാ  സ്വർഗ്ഗമതു കാണ്മതില്ലെന്നല്ല!!

എന്തിനുമുണ്ട് മുഹൂർത്ത,മത് വിരചിതം
എത്തിടും ശിക്ഷയുമൊത്ത സമയത്ത്
തുംഗവൃക്ഷത്തെ തകർത്തെറിയുന്നൊരാ
ഘോരമാം മിന്നൽപ്പിണറുപോൽ നിശ്ചയം!!

ആശയാൽ കാശു നിറച്ചു നീ കീശയിൽ
മോശമാം വഴിയിലൂടീശനെയോർക്കാതെ
അറിക നീ,യേറെയായ് നേടിയെന്നാകിലും
ആറടിക്കുഴിയിലുറങ്ങിടു,മൊരോർമ്മയായ്!!

മോഹം ഭരിച്ചിടും ദേഹം നശിക്കിലും
ദൈവം രചിച്ചതാമാത്മം തുടർന്നിടും
ഒഴുകുമനസ്യൂതം ജീവതരംഗിണി
ഒടുവിലദ്വൈത സോപാനമതു പുൽകുവാൻ

പുരുഷാന്തരസീമ ഭേദിച്ചൊഴുകുന്നൊ-
രാത്മപ്രവാഹ,മേകത്തിൽ ലയിക്കുവാൻ
ഓർക്കുക,വാഴ്ത്തുക ചിത്തമേ സാദരം
നിത്യമാ ദൈവത്തെ, സത്യപ്രകാശത്തെ!!