Monday, August 17, 2015

ആത്മാവിൻ സുസ്സ്വരങ്ങൾ


ചില വാക്കുകൾക്ക് കൊമ്പുകളുണ്ട്
മുന്നില്പ്പെട്ടു പോയാൽ ചങ്കു പിളർന്നേറുന്നത്.
കൊമ്പുകൾ കൊണ്ട് ചോരവാർ ന്നു കിടന്നപ്പോൾ
അവൾ വീണ്ടുമൊരു ചോദ്യം കേട്ടു : “നീയാര്‌ ? ”
പ്രാണനും മുറുകെപ്പിടിച്ച് എഴുന്നേറ്റോടുമ്പോഴും അവളറിഞ്ഞു
രക്തദാഹത്തോടെ പിന്തുടർ ന്നുകൊണ്ട് 
അഴിച്ചുവിടപ്പെട്ട ഉത്തരങ്ങളുമുണ്ടെന്ന്..!!

  “ ഉടുത്തുരിഞ്ഞെറിഞ്ഞു കളഞ്ഞ പടുവിഴുപ്പ്;
    ഉള്ളിടറി വിങ്ങി നില്ക്കും നെടുവീർപ്പ്
    അല്ലാതെന്താ നീ..?”

  “ കരിന്തിരിയാളി നില്ക്കും കൽ വിളക്ക്
    കഴുകിയാലും തീർന്നിടാത്ത മെഴുമെഴുക്ക്
    അല്ലാതെന്താ നീ.. ? ”

  “ കാലടിയിൽ കൊണ്ടുകേറും കാരമുള്ള്
     നാലകത്തെരിഞ്ഞടങ്ങും നെഞ്ചിനുള്ള്
     അല്ലാതെന്താ നീ.. ? ”

അഴിച്ചുവിടപ്പെട്ട ഉത്തരങ്ങൾ..
എത്ര ക്രൂരമായിട്ടാണവ കടിച്ചു കുടയുന്നത്..!
എത്ര വേഗമാണവ ചോര നക്കിക്കുടിക്കുന്നത്..!

മൗനത്തിനും കൊമ്പുകളുണ്ട്
ഒന്നു തൊട്ടു നിന്നാൽ പൂത്തുലയുന്നത്
ഓടിത്തളർന്നെത്തി, പൂവണിക്കൊമ്പിൽ ചാരി നില്ക്കവെ
അവൾ സ്വയം ചോദിച്ചു :  “നീയാര്‌ ? 
ചോദ്യത്തിന്റെ ഗ്രീഷ്മാതപത്തിലുരുകുമ്പോഴും അവളറിഞ്ഞു 
മുഗ്ദ്ധഹാസത്തോടെ ചേർത്തു നിർത്തിക്കൊണ്ട്
സ്വന്തം ആത്മാവരുളുന്ന ഉത്തരങ്ങളുമുണ്ടെന്ന്..!!

   ” കുഴൽ വിളി കേട്ടുണർന്നൊരു പൂക്കടമ്പ്
     ചാർത്തണിയിച്ചൊരുക്കി വച്ചൊരു പൊൻ തിടമ്പ്
     അതു തന്നെയല്ലേ നീ..?“ 

    ” മച്ചക,ത്തൊളി ചിതറും നിലവിളക്ക്
      നെഞ്ചകം ചേർന്നു നില്ക്കും നല്ല വാക്ക്
      അതു തന്നെയല്ലേ നീ..?“ 
   
    “ ശോഭനങ്ങളരുളിയെത്തും നല്ക്കിനാവ്
      ശ്രാവണത്തിൻ വാതിലേറും വെണ്ണിലാവ്
      അതു തന്നെയല്ലേ നീ..?”

ആത്മാന്വേഷണത്തിന്നുത്തരങ്ങൾ.. 
എത്ര കരുതലോടെയാണവർ മടിത്തട്ടൊരുക്കിയത്..!
എത്ര വാത്സല്യപൂർവ്വമാണവർ മാറോടു ചേർത്തത്..!!
എത്ര മാധുര്യത്തോടെയാണവർ ജീവിതം എന്നു ചുരത്തിയത്..!!!