Wednesday, December 11, 2013

എന്റെ പ്രഭാതം

നിത്യമെൻ മാനസത്താഴ്‌വരകളിൽ
കുഞ്ഞുകനവുകളുറങ്ങിടും ശാദ്വലഭൂമിയിൽ
നവചാരുഹാസമണിഞ്ഞെത്തും പ്രഭാമയി,
പുലരീ, നീ നഭസ്സിന്നനുപമ മുഖശ്രീ!

വാടിയുറങ്ങുമെൻ സ്വപ്നമുകുളങ്ങളെ
തൊട്ടുണർത്തീ നിൻ തുഷാരാർദ്രവിരലുകൾ 
നീ പകർന്നെത്രയോ ശുഭദമാം ചുംബനം
ഇളവെയിലിൻ നീരാള സുഖദപരിരംഭണം

നീ തന്നെ,യാദിമ ജ്ഞാനാങ്കുരങ്ങളെ,
കനിവോടുണർത്തിയ സത്യപ്രകാശനം
നീ തന്നെയാദ്യമെൻ ഭാവനാവാടികയി-
ലൊരു പൂ വിടർത്തിയ പ്രേമപ്രദീപ്തിയും.

നോവിൻ ഹിമക്കാറ്റലറിയുഴറീടുന്നൊ-
രേകാന്ത ശീതഭൂഖണ്ഡമാം മാനസം
വർണ്ണം വിതാനിച്ചണഞ്ഞ നിൻ കാന്തിയാൽ
മെല്ലേ, പ്രശാന്തി തൻ കേദാരമയിതാ!

കാലഭാവാന്തര സ്പർശമേല്‌ക്കാത്തൊരു
നിത്യതാരുണ്യമേ, നീയെഴുന്നള്ളവെ,
കിളികുലമതുപചാരമോതീ,
താരണിക്കൈകളിൽ മാധവം മകരന്ദമേന്തീ

അരുണാംശു ചൂടി വരവായ മുഗ്ദ്ധാംഗി നിൻ
പരിമൃദുഹാസ പ്രശോഭയിൽ മുങ്ങിയോ
സുരലോകവീഥിയിൽ നീളേ പതിച്ചതാം
അളവറ്റ നക്ഷത്രരത്നത്തിളക്കവും ?!

ഇളവെയിൽക്കസവൊളി ചിന്നുന്ന പൂവാട
നല്‌കി നീ, ഭൂമിയൊരുങ്ങീ നവാംഗിയായ്
നിൻ മുത്തമേറ്റൊത്ത മുത്ത് പോൽ വാനവും
മഞ്ഞിന്റെ മുത്തണിക്കുഞ്ഞുപുൽനാമ്പിലായ്!

അരിയ നിൻ പുഞ്ചിരിച്ചേലിനാ,ലഞ്ചിത-
മാക്കുകയെന്നുമെന്നാത്മ നികുഞ്ജവും
അലറിടും നിർവ്വേദസാഗരത്തിരകളാ-
ലസ്പർശമാവട്ടെ, മമ വാസരങ്ങളും..








Thursday, September 5, 2013

ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!

ചിലതുണ്ട്‌.
ഒരു ദിവസത്തിൻ ചാരുകവാടം;
അതെത്രയും മനോഹരമായിത്തന്നെ തുറന്നു തരുന്നവ.
പിന്നെയുമൊപ്പം ചേർന്നു നിന്ന്,
കൈ കോർത്ത്‌ കൂടെ നടന്ന്,
തളർന്നാലൊന്നു ചായാൻ ചുമലു തന്ന്,
ഒരു നനുത്ത ചുംബനത്താൽ വീണ്ടുമുണർത്തി,
മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്തൊരു പുഞ്ചിരി സമ്മാനിച്ച്‌,
മനസ്സിനെ, നിറങ്ങൾ നിറഞ്ഞുലയുന്ന
ഒരു പൂമരമാക്കി മാറ്റുന്ന ചിലത്‌.
ചില പുലർകാല സ്വപ്നങ്ങൾ;
അന്യം നിന്നുകൊണ്ടിരിക്കുന്ന,
സുഖദമായ സ്നേഹച്ചൂട്‌ പകരുന്ന, അപൂർവ്വം ചില ചായകൾ;
നുള്ളിക്കഴി,ഞ്ഞിരട്ടി സുഗന്ധവുമായി ജാലകപ്പഴുതിലൂടെ
പറന്നെത്തിയ പിച്ചകമൊട്ടുകൾ;
വകതിരിവില്ലാഞ്ഞൊരു കള്ളനോട്ടം സമ്മാനമില്ലാതാക്കിക്കളഞ്ഞ,
കലോത്സവവേദിയിലെ തിരുവാതിരച്ചുവടിന്റെ,യോർമ്മകൾ;
പകർത്തിയെഴുതാൻ വാങ്ങിയ കണക്കുനോട്ട്ബുക്കിനുള്ളിലൊരു കള്ളച്ചിരിയുമായി നിന്ന,
ആശാന്റെ 'ലീല'യിലെ ചില വരികൾ.!!
വ്രതശോഭയാർന്നൊരു ഹൃദയവാട-
മണിയിച്ചൊരുക്കും നിത്യവസന്തങ്ങൾ;
ഓർക്കാപ്പുറത്തുതിർന്നു കുളിർപ്പിച്ച ചില ചാറ്റൽമഴകൾ;
ഹൃദയസൈകതതീരമാർദ്രമാക്കു,മനന്ത പ്രവാഹങ്ങൾ;
മരുച്ചൂടിലുമിന്ന് മനസ്സ്‌ കുളിർന്നു നിറയുന്നു..!!
നിറവിലേക്കൊന്നു പെയ്താലതിനു സമം തുളുമ്പണമല്ലോ.?
ഇതാ, എന്റെ കണ്ണുനീർത്തുള്ളികൾ.!!
സംശയിക്കേണ്ട, മുന്നൊരുക്കത്തിന്റെ ഏച്ചുകെട്ടില്ലാത്ത
നിൻ പുഞ്ചിരി പകരുന്ന, ആനന്ദാശ്രുതന്നെയിത്‌.!!! 

Monday, August 5, 2013

മറവി


അമ്മയെപ്പാർപ്പിക്കാൻ 'സദനം' തിരഞ്ഞ നീ    
നിന്നാദ്യ സദനം മറന്നു.!
സ്നേഹത്തിന്നക്ഷയപാത്രമാം അമ്മ തൻ
ഗർഭപാത്രത്തെ മറന്നു.!!

കദനക്കൊടുങ്കാറ്റിലുലയാതെ നിന്നെയോർ-
ത്തന്നൊരു ചിരിയതിൻ ജീവനണിഞ്ഞവൾ;
അൻപാർന്ന ഹൃദയമതമ്പേറ്റു കേഴവേ
വസനമവൾക്കിന്നു കദനമിതൊന്നു താൻ.!

ഒത്തിരി നേടി നീയെത്തിയെന്നാകിലും
വന്നൊരാ വഴി നീ മറന്നു.!
നൂറാണ്ടു വാഴ്കിലും മാറ്റൊപ്പമെത്താത്ത
പത്തു മാസങ്ങൾ മറന്നു.!!

തോരാത്ത കണ്ണീരിൻ മഴതൻ നടുവിലും
താരാട്ടിനീണം നിനക്കായ്‌ പകർന്നവൾ
നീട്ടുന്നു യാചനാപൂർവ്വമാക്കണ്ണുകൾ;
കാട്ടാളമാനസം അതു കാണ്മതില്ലഹോ..!!

ഊഴിയിലാദ്യമാ,യധരങ്ങൾ ചേർത്തു
പറഞ്ഞൊരാ മൊഴി നീ മറന്നു.!
ആ വാക്കിനുണ്മ കലർന്നൊരു വെണ്മ തൻ
മധുരം നിൻ നാവും മറന്നു.!!

രക്തമായ്‌,മാംസമായ്‌ നീയുരുവാകുവാൻ
സ്വരക്തം പകുത്തി,ട്ടതന്നമായ്‌ നൽകിയോൾ
പാദങ്ങളിന്നു തളർന്നൊന്നിരുന്നപ്പോ-
ളേകുന്നു നീ കുത്തുവാക്കുകളന്നമായ്‌.!!

സർഗ്ഗം വിളങ്ങുമാ പുണ്യക്ഷേത്രത്തിനെ
വന്ദിക്കുവാൻ നീ മറന്നു.!
ബന്ധുരജീവിത മായയിൽ വീണിന്നു
രക്തബന്ധം നീ മറന്നു.!!

എങ്കിലും കാലം പതിച്ചിടു,മമ്മ തൻ
നിസ്തുല ത്യാഗത്തിന്നത്ഭുത മുദ്രയായ്‌,
ആദ്യന്തം യാത്രയിൽ നിനക്കു ചാർത്തീടുവാൻ
പൊക്കിൾക്കൊടിയടയാളമതു മേനിയിൽ.!!

കണ്ണിനാൽ കാണ്മതാം ദൈവമാ,മമ്മ തൻ
നന്മ നീയറിയാൻ മറന്നു.!
ഒക്കെയും കൺപാർത്തു നിൽക്കുന്ന ദൈവമോ,
നിന്നേയുമെന്നേ മറന്നു.!!! 
നിന്നേയുമെന്നേ മറന്നു.!!!

Wednesday, May 8, 2013

നീ ഞാൻ തന്നെ !!!

ആത്മസഖീ,വരൂ,
നമുക്കീ രാവിന്റെ കളഭനിലാക്കടൽത്തീരത്തിരിക്കാം
ജന്മാന്തരങ്ങളിലെൻ ഹൃദയതാള-
മതു ശ്രുതി ചേർന്നൊരു പ്രണയഗീതം
ഇന്നു ഞാൻ പാടാം നിനക്കായ്
നിനക്കായ് മാത്രം.!!

നിന്നെത്തിരഞ്ഞെന്റെ  പ്രാണൻ കിതയ്ക്കിലും
ഹൃദയം മുറിഞ്ഞു നിണമൊഴുകുന്നുവെങ്കിലും
പാടിടാമിന്നുമെന്നുമതെൻ സ്വരം നിലയ്ക്കുവോളം
നിൻ പ്രണയമെന്നുയിർക്കാറ്റാണ്
നീ ഞാൻ തന്നെ.. സത്യം!!

ഇരുളിലമൃതമായ് പൊഴിയ്ക്കും സുഗീതമീ രാപ്പാടികൾ
മറഞ്ഞിരുന്നാലും, നിൻ കാതിന്നു തേനാകുമീരടികൾ
അതിലുണർന്നെങ്കിൽ നിൻ രാഗമീ നിമിഷം,
സുകൃതമെൻ ജന്മം..
അത്, കാലങ്ങൾ താണ്ടി,
നിന്നിലേക്കൊഴുകുമെൻ ചിരന്തന പ്രണയഗീതം!!

നിലവിലിതളാർന്നു വിരിഞ്ഞു, വിലോലമീ സൗഗന്ധികങ്ങൾ
മിഴിയടച്ചാലും, നിന്നുയിരിൽപ്പടർത്തിടും സുസ്സുഗന്ധം
അതിലലിഞ്ഞെങ്കിൽ നീ, ധ്യാനനിർവ്വിശേഷം,
സഫലമെൻ ജന്മം..
അത്, ഹൃദയം കവിഞ്ഞ്,
നിന്നിലേക്കൊഴുകുമെൻ ജന്മാന്തര പ്രണയഗന്ധം!!

കവിളിനഴകിൽത്തഴുകുമളകങ്ങൾ നീക്കി,മന്ദമാം സമീരൻ
എഴുതിടുന്നരുമയായ് സാന്ത്വനഗീതകങ്ങൾ
അവ മുകർന്നെങ്കിൽ നിൻ മിഴികൾ തൻ ശോകവർഷം,
ധന്യമെൻ ജന്മം..
അത്, ഋതുഭേദജാലത്തിൽ വാടാതെ,
നിനക്കായ് കാത്തുവച്ചതാമെൻ ചുംബനപാരിജാതം!!

കോടിജന്മങ്ങൾ തൻ മൊഴികൾ പൂക്കുന്നതാം
നിൻ മൗനവാത്മീക മന്ത്രണം കേൾപ്പൂ ഞാൻ
കോരിയെടുക്കുന്നിതാ കൈക്കുടന്നയിൽ
കാവ്യമായൊഴുകുമാ പ്രണയാക്ഷരങ്ങളെ.!!

എല്ലാം മറക്കുന്നൊരാ മഹാനിദ്ര തൻ
ആർദ്രവിരൽ തൊടും മൗനതീരത്തിലും,
നിന്നെയും കാത്തു ഞാൻ നിന്നിടുമോമലേ..
നിന്നാത്മനദിയിൽ ലയിക്കുവാൻ,
ഒന്നുചേർന്നൊഴുകുവാ,നിനി വരും ജന്മമോരോന്നിലും.!!!

Wednesday, April 17, 2013

ഓർക്കുക ചിത്തമേ...


നിശ്ചയം നശ്വരമായതാം വാഴ്വിതിൽ
വിശ്വം ജയിക്കുവാനുഴറുന്ന മാനുഷാ,
എത്തി നീ,നേരു പടച്ചൊരാ കത്തിലെ
വൃത്താന്തമായ്,പിന്നെ ജീവനായ് മണ്ണിതിൽ

മോഹനം സൃഷ്ടി,യതിനാധാരമോ മോഹം
മോഹസാക്ഷാത്ക്കാര ദൃഷ്ടാന്തമീ ദേഹവും!
ദൃശ്യമാം ദേഹമിത് നശ്വര, മനശ്വര-
മദൃശ്യമാം ദേഹി, ബൃഹത്താം ജഗത്തിതിൽ

അനന്ത, മമേയമാ സ്നേഹനഭസ്സായ
ദൈവമനസ്സിലേക്കുയരുന്ന യാത്രയിൽ
അരനാഴിക, ദേഹിയിളവേൽക്കും, കേവലം
മൃണ്മയകുടീരമീ ദേഹമെന്നോർക്ക നീ..!!

ദേഹാഭിമാനം പെരുത്തു നീ ഭൂമിയിൽ
ഹന്ത! മദിച്ചു നടക്കുന്നഹന്തയിൽ
ശിക്ഷയിൽ നിന്നു നീ രക്ഷനേടുന്നതി-
നർഥമാ  സ്വർഗ്ഗമതു കാണ്മതില്ലെന്നല്ല!!

എന്തിനുമുണ്ട് മുഹൂർത്ത,മത് വിരചിതം
എത്തിടും ശിക്ഷയുമൊത്ത സമയത്ത്
തുംഗവൃക്ഷത്തെ തകർത്തെറിയുന്നൊരാ
ഘോരമാം മിന്നൽപ്പിണറുപോൽ നിശ്ചയം!!

ആശയാൽ കാശു നിറച്ചു നീ കീശയിൽ
മോശമാം വഴിയിലൂടീശനെയോർക്കാതെ
അറിക നീ,യേറെയായ് നേടിയെന്നാകിലും
ആറടിക്കുഴിയിലുറങ്ങിടു,മൊരോർമ്മയായ്!!

മോഹം ഭരിച്ചിടും ദേഹം നശിക്കിലും
ദൈവം രചിച്ചതാമാത്മം തുടർന്നിടും
ഒഴുകുമനസ്യൂതം ജീവതരംഗിണി
ഒടുവിലദ്വൈത സോപാനമതു പുൽകുവാൻ

പുരുഷാന്തരസീമ ഭേദിച്ചൊഴുകുന്നൊ-
രാത്മപ്രവാഹ,മേകത്തിൽ ലയിക്കുവാൻ
ഓർക്കുക,വാഴ്ത്തുക ചിത്തമേ സാദരം
നിത്യമാ ദൈവത്തെ, സത്യപ്രകാശത്തെ!!

Thursday, March 14, 2013

ഗദ്ദാമയുടെ പാട്ട്


അറിയാമെനിക്കിന്നീയിരുൾ പൂക്കും ചെറുകൂടി-
ന്നതിരുകൾക്കുള്ളിലങ്ങുരുകാതെയുരുകുവാൻ
പലവുരു കാണും കിനാവിൻ നിറക്കാഴ്ച്ച-
യരുളും ചിരിയങ്ങുറക്കിക്കിടത്തുവാൻ


അകലെയാണ്‌, ഇന്നെന്റെ വർണ്ണങ്ങൾ,
കോലങ്ങൾ സുകൃതങ്ങളരുളിയ പുലരികൾ,
എന്നുമാത്മാവിലഭൗമ സുഗന്ധമായ്
നാമജപം പൂത്തുലഞ്ഞ തൃസന്ധ്യകൾ..


കുഞ്ഞിളം ചിരിമണികളുതിർന്നു കുളിർ-
ത്തേറെ തേന്മാമ്പഴം വീഴ്വതും നോമ്പ് നോറ്റു,
കുറവിലും,സ്നേഹവസന്തങ്ങളെഴുതിയ
പൂക്കളം മായാതെ നിന്നൊരെന്നങ്കണം..


എങ്കിലും, വരികയാണോർമ്മതൻ തേരേറി,
അവരെന്റെ മാനസജാലകത്തിര നീക്കി
തീമണല്ക്കാറ്റിലങ്ങുരുകുമീ പുല്ക്കൊടി-
ക്കെന്നുമൊരിത്തിരിയാശ്വാസ നീരുമായ്


ഇരുളിലടുക്കളക്കോണിലെപ്പായയിൽ
നോവാൽത്തിണർത്തൊരീ മുഖവും കുനിച്ചു ഞാൻ
വരവേല്ക്കയാണവരെ,യോമല്ക്കിനാക്കളെ
ഉതിരുമീയശ്രുകണങ്ങളോ തീർത്ഥമായ്..!!


അലിവറ്റ താഡന മേളപ്പെരുക്കത്തി-
ന്നിരവുകൾ പകലുകൾ താണ്ടിയതെത്രയോ..
നോവിന്റെ പൂവുകൾ പൂക്കുന്നൊരീയുട-
ലാകെത്തളർന്നിന്നു വീഴാൻ തുടങ്ങവെ,


ഓർത്തുപോയരുമയായ് മാറോട് ചേർത്തഴൽ-
ക്കാർമേഘമലിയിക്കുമെൻ സ്നേഹസൂര്യനെ
അലിവാർന്ന ചുംബനത്തൂവലാൽ
ഈ മിഴിനീരു തുടയ്ക്കുമെൻ ജീവന്റെ ജീവനെ..!!


സ്നേഹസുഗന്ധം നിറഞ്ഞൊരാപ്പൂവനം
തളരുമീ മാനസം തേടുന്നതാം വരം
പറയൂ, നീ കാലമേ.. എന്നണയുമാത്തീരം..??
നിമിനേരം ഞാനൊന്നുറങ്ങട്ടെ സ്വച്ഛമായ്....


 

Thursday, February 21, 2013

കാവ്യ ദേവതേ......



സൗവർണ്ണ സങ്കല്പ ലോകത്തു നിന്നൊരു
കനവിന്റെ ചന്ദനത്തേരിലേറി
ഒരു കുഞ്ഞുപൂവിന്റെ ചാരുതചൂടിയെൻ
മനസ്സിൽ നീ കവിതയായ് പൂത്തിറങ്ങൂ..

പൊന്നിൻ ചിലങ്കയണിഞ്ഞടിവച്ചെന്റെ
ഹൃദയ സോപാനത്തിലണയുമോ നീ..?
പദമലരിണകളാൽ ചുംബിച്ചു,തരളമെൻ
മനസ്സിന്നു നിൻ നൃത്തവേദിയാക്കൂ..

നിൻ മഞ്ജുവാണിയുഷസ്സിന്റെ മാനസ-
ശംഖിൽ നിന്നുയരുന്ന ഗായത്രിയോ..?
ഹൃദയപഥങ്ങളിൽ ദ്യുതിയാർന്നി-
ട്ടപരന്നും ജ്ഞേയമായ്ത്തീരുന്ന വൈഖരിയോ..?.!!

നിൻ മുഗ്ധഹാസപ്രകാശം കൊതിച്ചു
ഞാനുലയുന്നു താന്തമാം തിരിനാളമായ്
അനവദ്യമപ്രമേയം നിന്റെ പ്രേമത്തി-
ന്നൊരു തുള്ളിക്കായ്ക്കേഴും വേഴാമ്പലായ്

മന്ത്രാക്ഷരങ്ങളലിഞ്ഞ യാഗാഗ്നിയിൽ
സുകൃതം കൊതിയ്ക്കും ഹവിസ്സെന്ന പോൽ
മൂഢനാമെന്നാത്മ ഭാവനാശകലങ്ങ-
ളെരിയട്ടെ നിൻ പ്രണയനാളങ്ങളിൽ

മന്വന്തരങ്ങളിൽ നിർവൃതി പൂത്തൊരാ-
ക്കതിർമുഖമെൻ നേർക്കു നീട്ടിയെങ്കിൽ
നിൻ മന്ദഹാസമരന്ദപ്രവാഹിനി
ഒഴുകിവന്നണയുന്നൊരാഴിയീ ഞാൻ..!!

Monday, February 4, 2013

ഇന്നെന്തിന്നിതിങ്ങനെ..!!..??



കൊച്ചുവെളുപ്പിനു കൈതത്തഴപ്പായിൽ
കോച്ചിവിറച്ചു കിടക്കുന്ന നേരത്ത്
മൂടിപ്പുതയ്ക്കും കരിമ്പടക്കീറിലൂ-
ടങ്ങൊരു ചോദ്യമെറിഞ്ഞു ദിനകരൻ

എന്തിത് ..? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ചാടിപ്പിടഞ്ഞൊരു കോട്ടുവായങ്ങിട്ടു
മൂരി നിവർത്തി, കസർത്തൊന്നു കാട്ടുവാൻ
ചുറ്റാൻ മറന്നൊരു ചേല കിടപ്പത്
കണ്ടു കുഞ്ഞണ്ണാറക്കണ്ണനും കൂവിപ്പോയ്...!!!

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ധാവന രാസക്കുഴമ്പുമായ് ഝടിതിയിൽ
ദന്തം  വെളുപ്പിക്കാനായിത്തുടങ്ങവെ
ജാലകപ്പഴുതിലൂടെന്നെക്കളിയാക്കി
മുറ്റത്തെ തേന്മാവിന്നിലകളോതീടുന്നു

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ഉന്മേഷച്ചായ കുടിക്കുവാനാശിച്ചു
പാല്പ്പൊടിയരുമയായ് ചാലിച്ചു കിണ്ണത്തിൽ
വടക്കേപ്പറമ്പിലിളം പുല്ലുതിന്നുന്ന
നന്ദിനിപ്പയ്യൊന്നിരുത്തി മൂളീ ക്ഷണം

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

ലക്ഷങ്ങൾ. കോടികൾ കാംക്ഷിച്ചു ഞാനിവൻ
ഭാഗ്യക്കുറി ഫലം വീക്ഷിച്ചു നില്ക്കവെ
ഒറ്റയ്ക്കു കൂറ്റനാം തീറ്റയുമായ്പ്പോകും
കുഞ്ഞനാം ചോണനുറുമ്പൊന്നുരമ്പുന്നു

എന്തിത്...? നിങ്ങളിന്നെന്തിന്നിതിങ്ങനെ..!!.??

കീർത്തികളേറെപ്പരത്തിയ നാട്ടിലെ
പുത്തനാം വാർത്തയറിഞ്ഞു കുളിർക്കുവാൻ
പത്രമെടുത്തൊന്നു നോക്കിയ നേരത്ത്
പഹയനീ ഞാനുമിഹ ചോദിപ്പൂ കൂട്ടരേ..

എന്തിത്...? നമ്മളിന്നെന്തിന്നിതിങ്ങനെ...!!!..?? 

Saturday, January 19, 2013

ദൈവ സ്നേഹം


വെറുതേ വിമൂക തമസ്സിൽ
ഒഴുകും പുഴ പോലെ കേഴും മനസ്സേ..
മതിയിനി പരിഭവ രാഗം
കേൾക്കൂ അനുപമ സ്വർഗ്ഗീയഗീതം
അഴലിൻ തിരശ്ശീല നീക്കി
ചുറ്റും വിടരുന്ന പൂക്കളെ നോക്കൂ
സ്നേഹം തളിച്ചതിൽ തേനായ്
മധുരം നിറയ്ക്കൊന്നൊരീശനെക്കാണൂ
ഇരുളല്ല, മിഴികളിൽ വെളിച്ചമായ് കാഴ്ച തൻ
വരമതിനവനേകിയില്ലേ ?
ഇനിയുമീക്കണ്ണീർക്കണങ്ങൾ
എന്തിനുതിരുന്നതീക്കവിൾത്തട്ടിൽ ?
വിടർന്നിടും ചിരിമുകുളങ്ങൾ
ദൈവ സ്പർശത്താൽ  വാഴ്വിതിലെന്നും
മിഴിനീർ തുടച്ചൊട്ടു നേരം
പാടും കിളികൾ തൻ ഗാനം ശ്രവിക്കൂ
ആകാശ മിഴിനീരിൽ പ്പോലും
നിറമേഴുമിണക്കുന്നൊരീശനെ വാഴ്ത്തൂ
തളരേണ്ട, വഴികളിൽ തണലായ്, സ്നേഹത്തിൻ
കാറ്റായ് അവൻ കൂടെയെത്തും
ഇനിയുമീ നൊമ്പര മഴയിൽ
എന്തേ, നനയുന്നു മാനസമേ നീ ?
പൊഴിഞ്ഞിടും മധുമഴയായി
സ്വർഗ്ഗീയ സാന്ത്വനം ജീവനിലെന്നും...

Thursday, January 10, 2013

തിരുവാതിരക്കുളിര്‌



വന്നണഞ്ഞു ധനുമാസം
മഞ്ഞുതിരുമാതിരയും
മങ്കമാർ തുടിച്ചിറങ്ങി
പൂങ്കുളത്തിൽ പൊന്നുരുകി


നോമ്പു നോറ്റു ദേവീ നീയും
തോഴിമാരുമൊത്തു ചേർന്നു
നീർമണിത്തുകിൽ തഴുകും
ശില്പമായ് നീരാടിയെത്തി


എൻ മനോമാകന്ദം പുല്കും
മുല്ലയായ് തളിർക്കും നിന്റെ
ചാരു മന്ദഹാസം കണ്ടു
നമ്രശീർഷം കൈരവങ്ങൾ


ഈറനോടെ കൈകൾ കൂപ്പി
ദേവനെ നീ തൊഴുതിടുമ്പോൾ
ആറാടി നില്ക്കും വിഗ്രഹമോ?
മാനസം കുഴങ്ങീടുന്നൂ...!


ഇന്നു രാവിൽ പൂനിലാവിൽ
വന്നിടും നീയങ്കണത്തിൽ
നിലവിളക്കിൻ പൊൻ പ്രഭയിൽ
കൈകൾ കൊട്ടി പാടിയാടാൻ


വന്നു നീയോ പാർവ്വതിയായ്
ആടിടുന്നൂഞ്ഞാലു തന്നിൽ
ഗൂഢമായനുരാഗ കാവ്യം
പൂമിഴിയാലെഴുതി ചെമ്മേ


ജീവിതം പൂത്താലമേന്തും
സ്നേഹഗന്ധം വാർന്നൊഴുകും
ദേവി നീ മുടിയിലിന്നു ചൂടും
പാതിരാപ്പൂവിന്റെ പുണ്യം!!

Tuesday, January 1, 2013

നിനക്കായ് ഞാനും....



കേൾക്കുവാനിനി നീ വരില്ലെങ്കിലും
മരണത്തിൻ മരവിച്ച താഴ്വര തേടി
പറന്നു മറഞ്ഞങ്ങു പോയെങ്കിലും
നിൻ മരണകുടീരത്തിനരികത്തിരുന്നൊന്നു
പാടട്ടെ ഞാനെന്റെ പാട്ടു കൂടി
ഒരു കണം...........
വിലയില്ലെങ്കിലുമെന്റെ മിഴിനീർക്കണം
പൊഴിയ്ക്കട്ടെ ഞാനുമിന്നീ മണലിൽ
നീ വാർത്ത കണ്ണീർക്കടലിന്റെ തീരത്ത്
പകരമാകാത്തൊരു മഞ്ഞിൻ കണം...!
പറയാത്ത മറുമൊഴിയാണോ..?
നീയിനി വിടരാത്ത ചിരിമലരാണോ...?
ഒരു സ്വരം............
ശ്രുതിഹീനമെങ്കിലുമെൻ പാട്ടിൻ സ്വരം
മീട്ടട്ടെ ഞാനിന്നീ തന്ത്രികളിൽ
ഒരു തുള്ളി കനിവിനായ് നീയാർത്തു കരഞ്ഞപ്പോൾ
അഭയമേകാത്തൊരെൻ കൈവിരലാൽ...!
തെളിയാത്ത മണിവിളക്കാണോ....?
നീയിനിയുണരാത്ത നിദ്രയിലാണോ...?